തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽകാലിക സംവിധാനമൊരുക്കി വെള്ളം തുറന്നു വിടണമെന്ന ജലസേചനമന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിർദേശം നടപ്പിലാക്കിയില്ല.
അതേസമയം ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ താൽകാലികമായി വെള്ളം തുറന്നു വിടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് ഇവർ കൂട്ടിച്ചേർത്തു. തുലാമഴ കിട്ടാതെ വന്നതോടെ ഉണക്ക് ഭീഷണി നേരിടുന്ന നെൽകർഷകരുടെ ആവശ്യത്തെ തുടർന്നാണ് കാഞ്ഞിരപ്പുഴ ഇടതുകനാൽ കഴിഞ്ഞ ദിവസം തുറന്നുവിട്ടത്.
എന്നാൽ ചോർച്ചയെ തുടർന്ന് തുറന്നുവിട്ട ഉടനെ തന്നെ കനാൽ അടക്കുകയും ചെയ്‌തു. പ്രതിഷേധത്തെ തുടർന്ന് പിന്നീട് കനാൽ വീണ്ടും തുറന്നെങ്കിലും വീണ്ടും അടച്ചു.
തുറക്കലും അടക്കലും വിവാദമായതിനെ തുടർന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി സ്‌ഥലം സന്ദർശിച്ചിരുന്നു. കനാലിന്റെ കേടുപാടുകൾ അടിയന്തിരമായി പരിഹരിച്ച് വെള്ളിയാഴ്‌ച വെള്ളം തുറന്നുവിടാൻ മന്ത്രി അധികൃതർക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ അറ്റകുറ്റപണികൾ പൂർത്തിയായ ശേഷം മാത്രമേ കനാലിലൂടെ വെള്ളം തുറന്നുവിടാൻ കഴിയുകയുള്ളുവെന്നാണ് അധികൃതരുടെ നിലപാട്. മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ നൂറുകണക്കിന് ഹെക്‌ടർ നെൽകൃഷിയാണ് വെള്ളം കിട്ടാത്തതിനാൽ ഉണക്ക് ഭീഷണി നേരിടുന്നത്.
Read also: അതിരപ്പിള്ളി വെള്ളച്ചാട്ടം 11 ന് തുറക്കും; പ്രവേശനം ഓണ്‍ലൈന്‍ പാസ് വഴി