തൃശൂര്‍ : ഡിസംബര്‍ 11 ആം തീയതി മുതല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കാതിരുന്നത്. 11 ആം തീയതി വെള്ളച്ചാട്ടം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്.
വെള്ളച്ചാട്ടത്തിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിന്റെ നവീകരണം അവസാന ഘട്ടത്തിലാണ്. കൂടാതെ ഫീഡിങ് റൂം, ഇരിപ്പിടങ്ങള്‍ എന്നിവയുടെ പണികള്‍ പൂര്‍ത്തിയായി. ശുചിമുറികളുടെ അറ്റകുറ്റപ്പണികളും, വൈദ്യുതീകരണവും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകദേശം പൂര്‍ത്തിയായതായും അധികൃതര്‍ വ്യക്‌തമാക്കി.
വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി എത്തുന്ന ആളുകള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. പ്രധാന പ്രവേശന കവാടത്തിലും, വെള്ളച്ചാട്ടത്തിന് സമീപത്തും അണുനാശിനി സംവിധാനം ഏര്‍പ്പെടുത്തും. ഒപ്പം തന്നെ സന്ദര്‍ശനത്തിന് എത്തുന്ന ആളുകള്‍ക്ക് ചൂടുള്ള കുടിവെള്ളം ഒരുക്കാനുള്ള നടപടികളും അധികൃതര്‍ നടത്തുന്നുണ്ട്. നിലവില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാനായി ഓണ്‍ലൈന്‍ പാസ് സംവിധാനം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Read also : താമരശ്ശേരി ചുരത്തിൽ തുടർക്കഥയായി ഗതാഗത കുരുക്കും അപകടങ്ങളും