ഡല്‍ഹി: വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് അനുമതിയായി. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് വ്യോമയാന മന്ത്രാലയം ഇത്തരമൊരു നിര്‍ണയക നിര്‍ദേശവുമായി എത്തിയിരിക്കുന്നത്. ആഹാര വിതരണത്തിന് അനുമതി നല്‍കിയതിനോടൊപ്പം മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ മെയ് 25 നാണ് വ്യോമയാന മന്ത്രാലയം എയര്‍ലൈനുകളിലെ ആഹാര വിതരണം നിര്‍ത്തലാക്കിയത്. യാത്രക്കിടെ വെള്ളം നല്കാന്‍ അനുവാദം ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരൊഴികെ മറ്റ് യാത്രക്കാര്‍ക്ക് പുറത്തു നിന്ന് ആഹാര പദാര്‍ത്ഥങ്ങള്‍ കൊണ്ട് വരാന്‍ അനുമതിയില്ലായിരുന്നു.
ആഹാരം വിതരണം ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ചെറുകടികള്‍, ഊണ്,കുടിക്കാനുള്ള വെള്ളം എന്നിവ പാക്ക് ചെയ്തു നല്കാം. എല്ലാ ക്ലാസ്സിലെയും യാത്രക്കാര്‍ക്ക് ഉപയോഗ ശേഷം നശിപ്പിക്കാന്‍ സാധിക്കുന്ന ട്രേകളും പാത്രങ്ങളുമാണ് നല്‍കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇവ ശുചീകരിച്ചോ അണുവിമുക്തമാക്കിയോ പുനരുപയോഗം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ചായ,കാപ്പി,മദ്യമല്ലാത്ത ബിവറേജസുകളും ഇത്തരത്തില്‍ നശിപ്പിക്കാവുന്നതും ഒറ്റത്തവണ ഉപയോഗിക്കാന്‍ പറ്റുന്നവയിലുമാണ് നല്‍കേണ്ടത്. കൂടാതെ യാത്രക്കാര്‍ക്ക് ചായയും മറ്റും ജീവനക്കാര്‍ അടുത്ത് വന്ന് ഒഴിച്ചുകൊടുക്കാന്‍ പാടില്ല. മാത്രവുമല്ല ജീവനക്കാര്‍ ആഹാര വിതരണത്തിന് ശേഷം പുതിയ ഗ്ലൌവ്വുകള്‍ ധരിക്കുകയും വേണം.
ഏകദേശം എല്ലാ ആഭ്യന്തര വിമാന സര്‍വ്വീസുകളിലും ഭക്ഷണം ലഭ്യമാണ്. ഇതില്‍ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, എയര്‍ഏഷ്യ ഇന്ത്യ, ഗോഎയര്‍ എന്നിവ ഭക്ഷണത്തിനായി പ്രത്യേകം പണം ഈടാക്കുന്നുണ്ട്. എന്നാല്‍ വിസ്താരയും എയര്‍ ഇന്ത്യയും അവരുടെ ടിക്കറ്റ് നിരക്കുകളില്‍ നിന്നും പണം ഈടാക്കുന്നു.
ഭക്ഷണത്തിന് പുറമെ മറ്റ് വിനോദങ്ങള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്തില്‍ വിനോദങ്ങള്‍ ലഭ്യമാണെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാം. യാത്രക്കാര്‍ പ്രവേശിക്കുന്നതിന് മുന്‍പു തന്നെ ഇവ അണുവിമുക്തമാക്കിയിരിക്കണം. കൂടാതെ നശിപ്പിക്കാന്‍ കഴിയുന്നതോ അണുവിമുക്തമാക്കിയതോ ആയ ഇയര്‍ഫോണുകള്‍ യാത്രക്കാര്‍ക്ക് നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.