മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങള്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ലീഗ് വ്യക്‌തമാക്കി. സിപിഎം സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ കയ്യിട്ടുവാരരുതെന്നും മുസ്‌ലിം ലീഗ് താക്കീതുനല്‍കി.
സച്ചാറില്‍ സിപിഎം കയ്യിട്ടുവാരുന്നത് സൗഹാര്‍ദ്ദം തകര്‍ക്കാനാണ്. കോടതിയെ സത്യം ബോധ്യപ്പെടുത്താനായില്ലെന്ന് പാലോളി പറഞ്ഞത് ശരിയാണെന്നും ന്യൂനപക്ഷ വിഭാഗത്തിനുള്ള പദ്ധതി വീതിക്കുന്നത് ആദ്യമായാണെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തങ്ങള്‍ എതിരല്ല. എന്നാൽ, ഇപ്പോള്‍ നടക്കുന്നത് ന്യൂനപക്ഷങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സച്ചാര്‍ കമ്മിറ്റി റിപ്പോർട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണമായെന്ന പ്രചാരണം ശക്‌തമാക്കി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് രാഷ്‌ട്രീയ ആയുധമാക്കാനാണ് ലീഗ് ഒരുങ്ങുന്നത്. വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തല്‍ക്കാലം നിയമ നടപടിയുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന് ഉള്ളതെന്നാണ് റിപ്പോർട്.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ മുസ്‌ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ന്യൂനപക്ഷ വിഷയമായി മാറിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്‌ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിര്‍വചിച്ച് ഡിവിഷന്‍ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. ഇത്തരം ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് ശരിയല്ലെന്ന നിലപാടിയിരുന്നു ഹൈക്കോടതി സ്വീകരിച്ചത്.
ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മേല്‍കോടതികള്‍ ഉള്‍പ്പെടെ സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന വിലയിരുത്തലാണ് മുസ്‌ലിം ലീഗിനുള്ളത്. ഇതോടെയാണ് വിഷയം രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ നീങ്ങുന്നത്.
Most Read: പെഗാസസ് ഫോൺ ചോർത്തൽ; പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും