തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നൽകുമെന്ന തീരുമാനം നേരത്തെയെടുത്തതെന്ന് സിപിഐഎം നേതൃത്വം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നും നേതൃത്വം പറയുന്നു.
ന്യൂനപക്ഷ വകുപ്പ് വി അബ്‌ദു റഹ്‌മാന് നൽകിയതായി വന്ന വാർത്തകൾ ശരിയല്ല. ന്യൂനപക്ഷമെന്നാൽ ക്രിസ്‌ത്യൻ, മുസ്‌ലിം വിഭാഗങ്ങൾ ചേർന്നതാണ്. പക്ഷേ, കഴിഞ്ഞ കുറേ നാളുകളായി ഒരേ മതവിഭാഗത്തിലുള്ള ആളുകളാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതിനാൽ തുല്യ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം മറുവിഭാഗം ഉയർത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നുമാണ് സിപിഐഎം നേതൃത്വം നൽകുന്ന വിശദീകരണം.
വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും യാതൊരു അർഥവുമില്ലെന്നും അവ തള്ളിക്കളയണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സിപിഐഎം തങ്ങളുടെ നിലപാട് വ്യക്‌തമാക്കിയത്.
Also Read: കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ