കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടികളിൽ നിരീക്ഷണം ശക്‌തമാക്കി എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി അനിൽ കുമാർ പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട് സമർപ്പിക്കും. ഹോട്ടലുടമ റോയി വയലാട്ടിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലിൽ ലഹരി ഉപയോഗം നടന്നോയെന്ന് എക്‌സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, നമ്പർ 18 ഹോട്ടലിൽ ഡിജെ പാർട്ടിക്ക് ശേഷം നടന്ന ആഫ്‌റ്റർ പാർട്ടിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ച സൈജു തങ്കച്ചൻ മുൻകൂർ ജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പോലീസ് സമർപ്പിച്ച കസ്‌റ്റഡി അപേക്ഷയിൽ. സൈജുവിനെതിരെ പരാമർശങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും എന്തിനാണ് സൈജു മുൻകൂർ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്.
മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകൾക്കുള്ളിൽ സംഭവ സ്‌ഥലത്തെത്തുകയും ചെയ്‌തയാളാണ് സൈജു. ഒക്‌ടോബർ 31ന് ഹോട്ടൽ നമ്പർ 18ൽ നടന്ന ഡിജെ പാർട്ടിക്ക് ശേഷമുള്ള ആഫ്‌റ്റർ പാർട്ടിയിലേക്ക് മോഡലുകളെ അയാൾ ക്ഷണിച്ചിരുന്നോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.
Also Read: സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി