കോഴിക്കോട്: ബേപ്പൂരിൽ നിന്ന് കാണാതായ മൽസ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബേപ്പൂരിലെ നിയുക്‌ത എംഎൽഎ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
കാലാവസ്‌ഥ അനുകൂലമായാൽ ബോട്ട് കരയിൽ എത്തിക്കും. രണ്ട് ദിവസം മുൻപാണ് അജ്‌മീർ ഷാ എന്ന ബോട്ട് കാണാതാകുന്നത്. മെയ് അഞ്ചിന് യാത്ര തിരിച്ച ബോട്ടുമായി ഉടമ രണ്ട് ദിവസം മുൻപ് ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
നാല് ദിവസം മുൻപ് ബേപ്പൂരിൽ നിന്ന് പോയ മറ്റൊരു മൽസ്യബന്ധന സംഘം ഇവരെ ഉൾക്കടലിൽ കണ്ടതായി വിവരം നൽകിയിരുന്നു. കെപി ഷംസു എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് ബോട്ട്.
അതേസമയം, ബേപ്പൂരിൽ നിന്ന് കാണാതായ മിലാദ് മൂന്ന് എന്ന ബോട്ടും കണ്ടെത്തിയിട്ടുണ്ട്. ഗോവൻ തീരത്ത് നിന്ന് ഏഴ് നോട്ടിക്കൽ മൈൽ ദൂരെയാണ് മിലാദ് മൂന്ന് കുടുങ്ങിയിരിക്കുന്നത്. കോസ്‌റ്റ് ഗാർഡിന്റെ ആറ് ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കാലാവസ്‌ഥ അനുകൂലമായാൽ മാത്രമേ ഈ ബോട്ടും കരയിൽ എത്തിക്കാൻ സാധിക്കൂ.
Also Read: കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി