മാനന്തവാടി: കുറുക്കൻമൂലയെയും സമീപ പ്രദേശങ്ങളെയും വിറപ്പിച്ച കടുവയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ കുങ്കിയാനകൾ ആനപ്പന്തിയിലേക്ക് മടങ്ങി. കടുവയെ തുരത്താൻ മുത്തങ്ങയിൽ നിന്ന് രണ്ടാഴ്‌ച മുമ്പാണ് കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനും എത്തിയത്. ദിവസങ്ങളോളം കുങ്കിയാനകൾ കാടിളക്കി തിരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
ഇതോടെ വനംവകുപ്പ് തിരച്ചിൽ അവസാനിപ്പിക്കുകയിരുന്നു. കേരള-കർണാടക അതിർത്തി പ്രദേശമായ നൂൽപ്പുഴക്കാരുടെ പേടി സ്വപ്‌നമായിരുന്നു ഈ കൊമ്പൻമാർ. കൃഷി നശിപ്പിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. നിരന്തര ശല്യത്തെ തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ചെങ്കിലും ഇരുവരും കർണാടകയിലും കേരളത്തിലുമായി മൂന്ന് പേരെ വീതം കൊന്നതോടെ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിൽ എത്തിച്ച് പരിശീലനം നൽകുകയായിരുന്നു.
പരിശീലനത്തിന് ശേഷം ആദ്യമായാണ് ഇരുവരെയും തിരച്ചിലിനിറക്കിയത്. കുറുക്കൻമൂലയിലെ മുക്കിലും മൂലയിലും ഇരുവരും കാടിളക്കി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, എല്ലാവരുടെയും കണ്ണുവെട്ടിച്ച് കടുവ ഉൾവനത്തിലേക്ക് കടന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ചും കണ്ടെത്താൻ ശ്രമം നടത്തി. ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെട്ടതോടെ വനംവകുപ്പ് തിരച്ചിൽ അവസാനിപ്പിച്ച് കുറുക്കൻമൂലയിൽ നിന്ന് മടങ്ങി.
Most Read: പുതുവൽസര ആഘോഷത്തിന് പൂട്ട്; മലപ്പുറത്തും കർശന നിയന്ത്രണം