ന്യൂഡെൽഹി: കോൺഗ്രസിന് എതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത് എന്ന് മോദി പറഞ്ഞു. എന്നാൽ ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്’ എന്ന മുദ്രാവാക്യത്തോടെ ആണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘വിജയ് സങ്കൽപ് സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനവും ജന ക്ഷേമവും ഉറപ്പ് നൽകുന്ന സദുദ്ദേശ്യമുള്ള പാർട്ടിയെ വോട്ടർമാർ പിന്തുണക്കും. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വ്യക്‌തമാണ്. ബിജെപിയെ അധികാരത്തിൽ എത്തിക്കാനുള്ള ദൃഢ നിശ്‌ചയത്തിലാണ് ജനങ്ങൾ. ഈ ദശകം ഉത്തരാഖണ്ഡിന്റെതാണെന്നും അവസരം പാഴാക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
സംസ്‌ഥാനത്ത് 17,000 കോടി രൂപയുടെ പദ്ധതികൾ ഉൽഘാടനം ചെയ്‌തു. ഉത്തരാഖണ്ഡ് വികസനത്തിന്റെ പാതയിൽ മുന്നേറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്‌ഥാനത്തിന് പുതിയൊരു തിരിച്ചറിവ് കൈവരുന്നു. ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയും വികസനത്തിന്റെ പുത്തൻ ഊർജം നിറഞ്ഞതാണെന്നും മോദി കൂട്ടിച്ചേർത്തു.
Most Read: കേരളത്തിനെതിരായ യോഗിയുടെ പരാമർശം; അടിയന്തിര പ്രമേയ നോട്ടീസിന് അനുമതിയില്ല