ന്യൂഡെൽഹി: ഉത്തരാഖണ്ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്. 81 ലക്ഷം വോട്ടർമാർ നാളെ 632 സ്‌ഥാനാർഥികളുടെ വിധി എഴുതും. 2000ൽ സംസ്‌ഥാനം രൂപീകൃതമായതിന് ശേഷമുള്ള അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്.
സംസ്‌ഥാനത്തെ 13 ജില്ലകളിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്‌ചയാണ് സംസ്‌ഥാനത്ത് പരസ്യ പ്രചാരണം അവസാനിച്ചത്.
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, അദ്ദേഹത്തിന്റെ ക്യാബിനറ്റ് സഹപ്രവർത്തകരായ സത്പാൽ മഹാരാജ്, സുബോധ് ഉനിയാൽ, അരവിന്ദ് പാണ്ഡെ, ധന് സിംഗ് റാവത്ത്, രേഖ ആര്യ, സംസ്‌ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശിക് എന്നിവരാണ് ഈ തിരഞ്ഞെടുപ്പുകളിൽ ജനവിധി തേടുന്ന പ്രധാന സ്‌ഥാനാർഥികളിൽ ചിലർ.
മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുൻ മന്ത്രി യശ്പാൽ ആര്യ, സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, നാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് എന്നിവരാണ് മൽസര രംഗത്തുള്ള കോൺഗ്രസിലെ പ്രമുഖർ.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ബിജെപി, കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവർ വാശിയേറിയ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാൽ റായ്, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി തുടങ്ങിയ നേതാക്കൾ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ട കോൺഗ്രസ് തങ്ങളുടെ തട്ടകം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ ആകെയുള്ള 70 സീറ്റുകളിൽ 57ഉം ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റുകൾ സ്വതന്ത്രർ നേടി. ഇത്തവണ ആം ആദ്‌മി പാർട്ടിയും (എഎപി) സംസ്‌ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലും സ്‌ഥാനാർഥികളെ നിർത്തുന്നുണ്ട്.
Most Read: എബിജി ബാങ്ക് തട്ടിപ്പ്; കേന്ദ്രത്തിനും പങ്കെന്ന് കോൺഗ്രസ്