ന്യൂഡെൽഹി: കേരളത്തിനെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ജോൺ ബ്രിട്ടാസ് എംപി സമർപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ല. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമർശം സഭ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. തുടർന്ന് നോട്ടീസിനെ പ്രതിപക്ഷം ഒന്നാകെ പിന്തുണച്ചെങ്കിലും അനുമതി നൽകിയില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്‌തമാക്കി.
അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകാഞ്ഞതോടെ ഇടത് എംപിമാർ സഭയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് കേരളത്തിനെതിരായ പരാമർശം നടത്തിയത്. അതിന് പിന്നാലെ നിരവധി ആളുകൾ ഈ പ്രസ്‌താവനയെ വിമർശിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്‌തു.
തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ യുപി കേരളമോ, കശ്‌മീരോ, ബംഗാളോ ആയി മാറുമെന്നാണ് യോഗി പരാമർശിച്ചത്. യോഗിയുടെ പരാമർശത്തിന് പിന്നാലെ കേരളത്തിൽ നിന്നുള്ള രാഷ്‌ട്രീയ പ്രതികരണങ്ങൾ ഉടൻ എത്തുകയും ചെയ്‌തു. യുപി കേരളത്തെ പോലെയായാൽ ജനങ്ങൾക്ക് മികച്ച വിദ്യാഭാസവും, ആരോഗ്യവും സാമൂഹ്യ സുരക്ഷയും ജീവിതനിലവാരവും ആസ്വദിക്കാനാവുമെന്ന് നീതി ആയോഗിന്റെയടക്കം ഉയർന്ന റേറ്റിങ് സൂചിപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി.
Read also: വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാല രാജിവച്ചു