ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീര്‍ ജനതയെ അശാന്തിയിലേക്ക് നയിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ബുധനാഴ്‌ച ഒരു വര്‍ഷമാകുന്ന പശ്‌ചാത്തലത്തില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് തരിഗാമിയുടെ പ്രതികരണം.
ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയാണ് ഒരു വര്‍ഷം മുമ്പ് നടപ്പില്‍ വരുത്തിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും മതനിരപേക്ഷതയെ വിലമതിച്ചും മാത്രമേ കശ്‌മീരിനെ പഴയ രീതിയിലേക്ക് എത്തിക്കാൻ സാധിക്കൂ എന്നും തരിഗാമി പറഞ്ഞു.
‘കഴിഞ്ഞ ആഗസ്‌റ്റ് അഞ്ച് ജമ്മു കശ്‌മീരിനെ സംബന്ധിച്ച് ഇരുണ്ട ദിനമാണ്. അമിതാധികാര വാഴ്‌ചയുടെ അപകടകരമായ അരങ്ങേറ്റമായിരുന്നു അന്ന് പാര്‍ലമെന്റിലും നാം കണ്ടത്. മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കി. യഥാര്‍ഥത്തില്‍ കശ്‌മീർ താഴ്‌വരയെ മുഴുവന്‍ വലിയൊരു ജയിലാക്കി മാറ്റിക്കൊണ്ടാണ് ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ കവര്‍ന്നെടുത്തത്’- തരിഗാമി ലേഖനത്തില്‍ പറഞ്ഞു.
നരേന്ദ്ര മോദിയും അമിത് ഷായും പ്രഖ്യാപിച്ചത് ഇത് മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുമെന്നാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എന്ത് വികസനമാണ് ഇവിടെ ഉണ്ടായതെന്ന് വ്യക്‌തമാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് അടിസ്‌ഥാന ജീവനോപാധികള്‍ ലഭ്യമാക്കുന്നതില്‍ ജമ്മു കശ്‌മീര്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികളെന്ന് ആരോപിച്ച് വെടിവച്ചു കൊല്ലുന്നവരുടെ മൃതദേഹംപോലും കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മത്തിന് അവസരം നല്‍കാതെ നിയമ വിരുദ്ധമായി വിദൂരപ്രദേശങ്ങളില്‍ ഇത്തരത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും തരിഗാമി ലേഖനത്തിൽ പറഞ്ഞു.
Read also: രാജ്യത്തിന്റെ ശബ്‌ദത്തിനെതിരെ കേന്ദ്രത്തിന്റെ ഉപകരണമാണ് പെഗാസസ്; രാഹുല്‍ ഗാന്ധി