മലപ്പുറം: പുരോഹിതന്റെ പേരിൽ പലരിൽ നിന്നും പണം തട്ടിയ യുവാവ് അറസ്‌റ്റിൽ. തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ അരീക്കൻ പാറയിൽ മർഷൂക്ക് (35) ആണ് പോലീസിന്റെ പിടിയിലായത്. വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ഇയാൾ പുരോഹിതൻ ബായാർ തങ്ങളുടെ പേര് പറഞ്ഞ് സുഹൃത്തുക്കളിൽ നിന്ന് പലപ്പോഴായി 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സുഹൃത്തിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്നൂരിലെ മുളഞ്ഞിപ്പുലാൽ അർഷാക്ക് (26) ആണ് മർഷൂക്കിനെതിരെ പോലീസിൽ പരാതി നൽകിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും സഹായം വാഗ്‌ദാനം ചെയ്‌ത് മർഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തി കൊടുക്കാമെന്നും മാർഷൂക്ക് പറഞ്ഞിരുന്നു.
ബായാർ തങ്ങളാണെന്ന് പറഞ്ഞു ഫോണിലൂടെ സംസാരിച്ചും ചാറ്റ് ചെയ്‌തും പലപ്പോഴായി 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അർഷാക്കിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ മർഷൂക്കിനെ റിമാൻഡ് ചെയ്‌ത് മഞ്ചേരി സബ് ജയിലിലാക്കി. തിരൂരങ്ങാടി സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എകെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ലോക്ക്ഡൗൺ നിയന്ത്രണം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു