കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈം ബ്രാഞ്ച് സംഘം. മോന്‍സണിന്റെ ലാപ്ടോപ്, ഐ പാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധനയ്‌ക്ക് വിധേയമാക്കും.ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.
പണമിടപാട് സംബന്ധിച്ച് ബാങ്കില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടും. വ്യാജ രേഖ തയ്യാറാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മോന്‍സൺ പറഞ്ഞത്.
അതേസമയം മോന്‍സൺ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്‌റ്റംസും പരിശോധന നടത്തി. മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. ആഡംബരക്കാറുകള്‍, പുരാവസ്‌തുക്കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ തേടിയാണ് കസ്‌റ്റംസിന്റെ പരിശോധന.
മോന്‍സണിന്റെ ശേഖരത്തിലെ ആഡംബര കാറുകളില്‍ 10 വാഹനങ്ങളുടെ വിശദാംശങ്ങള്‍ തേടിയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ കൊച്ചി കലൂരിലെ വീട്ടിലെത്തിയത്. വിദേശ നിര്‍മിത വാഹനങ്ങളുടെ രേഖകളും മറ്റും ഉദ്യോഗസ്‌ഥര്‍ ശേഖരിച്ചു. കാറുകള്‍ വിദേശത്തുനിന്ന് നേരിട്ട് ഇറക്കിയതാണോ എന്നാണ് പരിശോധിക്കുന്നത്. കാറുകളുടെ നികുതിയടവുള്‍പ്പടെ ഉള്ള കാര്യങ്ങളും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ പ്രതിയുടെ ശേഖരത്തിലുള്ള പുരാവസ്‌തുക്കളുടെ വിശദാംശങ്ങളും കസ്‌റ്റംസ് പരിശോധിച്ചിരുന്നു. വിദേശത്തുനിന്നുള്ള പുരാവസ്‌തുക്കള്‍ ഉള്‍പ്പടെ മോൺസണിന്റെ ശേഖരത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏത് വിധേയയാണ് ഇത് കേരളത്തില്‍ എത്തിച്ചതെന്നും കസ്‌റ്റംസ് അന്വേഷിക്കും.
Most Read: സ്‌കൂൾ തുറക്കൽ; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ