കണ്ണൂർ: മാസങ്ങളായി ശുദ്ധജല വിതരണം മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധവുമായി ആലക്കോട്ടെ വ്യാപാരികളും പ്രദേശവാസികളും. ശുദ്ധജല വിതരണം പുനഃസ്‌ഥാപിക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്‌ഥക്കെതിരെ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
വാട്ടർ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആലക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനമാണ് അവതാളത്തിലായത്. മുന്നു മാസമായി ആലക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങിയിട്ട്. പൊതു ജലവിതരണത്തെ ആശ്രയിക്കുന്ന അഞ്ഞൂറിലധികം ഉപഭോക്‌താക്കൾ ഇതു മൂലം ദുരിതം അനുഭവിക്കുകയാണ്.
മോട്ടോർ കേടായതാണ് കാരണം എന്നാണ് അധികൃതരുടെ മറുപടി. ആലക്കോട് ശുദ്ധജല വിതരണം നിന്നതോടെ കാർത്തികപുരം ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നാണ് ഇവിടേക്ക് ശുദ്ധജലം എത്തിക്കുന്നത്. എന്നാൽ വല്ലപ്പോഴും മാത്രമാണ് ഈ പദ്ധതിയിലൂടെ വെള്ളം ലഭിക്കുന്നത് എന്നും അതിനാൽ ഫലപ്രദമാകുന്നില്ല എന്നും പ്രദേശവാസികൾ പറയുന്നു. മാത്രവുമല്ല, എല്ലാ ഉപഭോക്‌താക്കൾക്കും വെള്ളം ലഭിക്കുന്നുമില്ല. ലഭിക്കുന്ന വെള്ളമാകട്ടെ കലങ്ങിയതുമാണ്.
ആലക്കോട് ടൗണിലെ ഹോട്ടലുകൾ ഉൾപ്പടെയുള്ള വ്യാപാര സ്‌ഥാപനങ്ങളാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. ദൂരപ്രദേശങ്ങളിൽ നിന്ന് ബാരലുകളിൽ വെള്ളം കൊണ്ടുവന്നാണ് മിക്ക വ്യാപാര സ്‌ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇത് സാമ്പത്തികമായും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
പല തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വ്യാപാരികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. യൂണിറ്റ് പ്രസിഡണ്ട് കെഎം ഹരിദാസ്, ജനറല്‍ സെക്രട്ടറി എന്‍എം മൊയ്‌തീൻ, ട്രഷറര്‍ ഷാജു പോള്‍, പിഎ അഗസ്‌റ്റിന്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന യോഗത്തില്‍ കെഎസ് പത്‌മകുമാര്‍, ടിസി പ്രകാശ്, ടിസി സാജന്‍, സിഎം ജോസ്, ജി ഉണ്ണികൃഷ്‌ണൻ, എന്‍വി സജീവ്, ജോബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
Malabar News: കശ്‌മീർകുന്നിൽ തുടർച്ചയായി തീപിടുത്തം; പ്രദേശവാസികൾക്ക് ആശങ്ക