ഡെൽഹി: വാക്‌സിന്‍ ഉൽപാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി നയം കൂടുതല്‍ ഉദാരമാക്കാനാണ് കേന്ദ്ര തീരുമാനം.
തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിന്‍ നിര്‍മ്മാണ ഫോര്‍മുല കൈമാറാന്‍ സന്നദ്ധമാണെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. ബയോസേഫ്‌ടി ലെവല്‍ മൂന്ന് ലാബ് സൗകര്യമുള്ള കമ്പനികള്‍ക്ക് നിര്‍മ്മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രവും വ്യക്‌തമാക്കിയിരുന്നു. പത്തിലധികം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച പശ്‌ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
രാജ്യത്തിന് ആവശ്യമുള്ളത് ഇവിടെ ഉൽപാദിപ്പിച്ച് സംഭരിക്കാമെന്നും അധികമുള്ളത് കയറ്റുമതി ചെയ്യാമെന്നുമാണ് വാക്‌സിന്‍ ഉൽപാദനം കൂട്ടാനുള്ള കേന്ദ്ര നീക്കത്തോട് മന്ത്രി നിതിന്‍ ഗഡ്‌കരി പ്രതികരിച്ചത്. ഓഗസ്‌റ്റ് മുതല്‍ കൂടുതല്‍ വിദേശ വാക്‌സിൻ എത്തി തുടങ്ങുന്ന പശ്‌ചാത്തലത്തില്‍ കൂടിയാണ് വാക്‌സിൻ ഉൽപാദനവും സംഭരണവും കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം.
അതേസമയം, രണ്ട് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലെ രണ്ട്, മൂന്ന് ഘട്ട വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളില്‍ തുടങ്ങാന്‍ അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ ഡെൽഹി ഹൈക്കോടതിയില്‍ പൊതു തല്‍പര്യ ഹരജിയെത്തി. പരീക്ഷണം നിര്‍ത്തി വെക്കണമെന്നാണ് ഹരജിയിലെ ആവശ്യം. എന്നാൽ പരീക്ഷണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ച കോടതി, കേന്ദ്രത്തിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ക്കും നോട്ടീസയച്ചു.