തിരുവനന്തപുരം : ജയിലില്‍ വച്ച് തനിക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണി ഉണ്ടായെന്ന സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ച് ജയില്‍ വകുപ്പ്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ച സമയത്ത് സ്വപ്‍നയെ ആരും ഭീഷണിപ്പെടുത്തിയില്ലെന്ന് ദക്ഷിണമേഖല ഡിഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മധ്യമേഖല ഡിഐജിക്ക് അന്വേഷണ ചുമതല നല്‍കി ജയില്‍ മേധാവി ഉത്തരവിട്ടത്.
സ്വപ്‍നയെ അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചത് കൂടാതെ വിയ്യൂര്‍, എറണാകുളം ജയിലുകളിലും പാര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ മധ്യമേഖല ഡിഐജിക്ക് നിര്‍ദേശം നല്‍കിയത്. ഇവിടെ കഴിഞ്ഞിരുന്ന സമയത്ത് സ്വപ്‍നയെ ആരെങ്കിലും ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നോയെന്ന് പരിശോധിക്കണമെന്നാണ് ജയില്‍ മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വപ്‍നയുടെ ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് ഇന്നലെയാണ് ദക്ഷിണമേഖല ഡിഐജി ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന ഭീഷണിയുമായി തന്നെ പോലീസ് ഉദ്യോഗസ്‌ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ സന്ദര്‍ശിച്ചു എന്നാണ് സ്വപ്‍ന സുരേഷ് വെളിപ്പെടുത്തിയത്. കൂടാതെ തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‍ന കോടതിയില്‍ വ്യക്‌തമാക്കി. അതിനാല്‍ തനിക്ക് സുരക്ഷ വേണമെന്നാണ് സ്വപ്‍ന കോടതിയില്‍ ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്.
Read also : കെഎസ്ആർടിസി സർവീസുകൾ കൂട്ടാൻ നിർദേശം