തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍. പല മേഖലകളിലും സര്‍ക്കാര്‍ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ജോലിക്കായി എത്തണം. ഓഫീസുകള്‍ പഴയ പോലെ പ്രവര്‍ത്തന സജ്ജമാക്കാനാണിത്. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മാത്രമേ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
ഒപ്പം തന്നെ ഇന്ന് മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇതുവരെ ഭക്ഷണം പാഴ്സലായി കൊടുക്കാന്‍ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഇന്ന് മുതല്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കേണ്ട ആളുകള്‍ക്ക് അവിടെ ഇരുന്നും ഭക്ഷണം കഴിക്കാം.
Read also : നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ഇളവുകള്‍ ഇന്ന് മുതല്‍ നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ആളുകള്‍ക്ക് ഇനി മുതല്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയാകും. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ ശേഷം നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ അവര്‍ക്ക് പുറത്തിറങ്ങാനും സാധിക്കും.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്ത് കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കുന്നതല്ല. അതിനാല്‍ ഇളവുകള്‍ക്കൊപ്പം ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
Read also : ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു