തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് ഇന്ന് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് സംസ്‌ഥാനത്തെ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും പ്രവർത്തിക്കും. കൂടാതെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം ചെരുപ്പ്, തുണി, ആഭരണങ്ങൾ, കണ്ണട, പുസ്‌തകം തുടങ്ങിയവ വിൽക്കുന്ന കടകൾക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാമെന്നും അധികൃതർ വ്യക്‌തമാക്കി.
വാഹന ഷോറൂമുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്. കൂടാതെ മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും ഇന്ന് സംസ്‌ഥാനത്ത് തുറന്നു പ്രവർത്തിക്കാം. അതേസമയം വളരെ കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് കടകൾ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാമെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി. ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യജ്‌ഞനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മൽസ്യ, മാംസ വിൽപന ശാലകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കും.
എന്നാൽ നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലുകളിൽ നിന്നും നേരിട്ട് പാഴ്‌സലുകൾ വാങ്ങാൻ അനുമതി ഉണ്ടായിരിക്കില്ല. ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. കൂടാതെ നാളെയും മറ്റന്നാളും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തില്ല. അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ അറിയിച്ച ശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് പ്രവർത്തിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : പച്ചക്കറി വണ്ടിയിൽനിന്ന് വിദേശമദ്യം പിടികൂടി