പാലക്കാട് : കേരള കോവിഡ് സ്‌പെഷ്യൽ ട്രെയിനിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി യാത്രക്കാർ പരാതി ഉന്നയിച്ചു. ന്യൂഡെൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനിലാണ് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതായി പരാതി ഉയർന്നത്. എസി കോച്ചിൽ യാത്ര ചെയ്‌തവരിൽ നിന്ന് ഉപ്പുമാവിന് 80 രൂപയും ഊണിന് 150 രൂപ വരെയും ഈടാക്കിയെന്നാണ് ആരോപണം.
ട്രെയിനിൽ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ചായ, കാപ്പി എന്നിവയുടെ ഒഴികെ ബാക്കി ഒന്നിന്റെയും വില രേഖപ്പെടുത്തിയിട്ടില്ല. അതേസമയം തന്നെ ഇത്രയധികം വില ഈടാക്കിയിട്ടും സാധാരണ ലഭിക്കുന്നതിലും കുറഞ്ഞ അളവിലാണ് സാധനങ്ങൾ ലഭിക്കുന്നതെന്നും യാത്രക്കാർ പറയുന്നു.
ഭക്ഷണ സാധനങ്ങൾക്ക് ഇത്രയധികം ഉയർന്ന നിരക്ക് ഈടാക്കുന്നത് സ്‌പെഷ്യൽ ട്രെയിൻ ആയതിനാലാണെന്ന് അധികൃതർ വ്യക്‌തമാക്കി. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങി ഭക്ഷണം വാങ്ങിക്കാനും സാധിക്കില്ലെന്ന് യാത്രക്കാർ പറയുന്നു. അതിനാൽ തന്നെ ന്യൂഡൽഹിയിൽ നിന്ന് മൂന്നു ദിവസം ട്രെയിനിൽ സഞ്ചരിക്കുന്നവർ അമിത വില നൽകി ഭക്ഷണം വാങ്ങാൻ നിർബന്ധിതരാകുകയാണെന്നും യാത്രക്കാർ വ്യക്‌തമാക്കി.
Read also : മേപ്പാടിയിലെ മരം മുറിച്ചു കടത്തൽ; അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം