തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇളവുകളുടെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ സമയപരിധി നീട്ടി നൽകിയിട്ടുണ്ട്.
ഡി കാറ്റഗറി ഒഴികെയുള്ള മറ്റുള്ള എ, ബി, സി കാറ്റഗറികളിൽ രാത്രി 8 മണി വരെയാണ് കടകൾ തുറക്കാൻ അനുമതി. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും കടകൾ തുറക്കാൻ അനുമതി നൽകുക. എന്നാൽ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ 7 മണി വരെയായിരിക്കും പ്രവർത്തിക്കുക.
കൂടാതെ സംസ്‌ഥാനത്തെ ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്കായി തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി. നേരത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരുന്നു ബാങ്കുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നത്. അതേസമയം സംസ്‌ഥാനത്ത് നിലവിൽ ഏർപ്പെടുത്തുന്ന വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
സംസ്‌ഥാനത്തെ കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണമെന്നാണ് വ്യാപാരികൾ മുന്നോട്ട് വച്ച ആവശ്യം. എന്നാൽ നിലവിൽ ടിപിആർ നിരക്ക് 10 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ ഈ ആവശ്യം പൂർണമായി അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
Read also : മിന്നൽ പ്രളയം; ഹിമാചൽ പ്രദേശിൽ മൂന്ന് പേർ മരിച്ചു; നിരവധി പേരെ കാണാതായി