മണാലി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്‌റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്. ഞായറാഴ്‌ച രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ദേശീയ, സംസ്‌ഥാന പാതകൾ അടച്ചു.
ഹിമാചലിലെ കാൻഗ്ര ജില്ലയിലാണ് കൂടുതൽ നാശനഷ്‌ടം ഉണ്ടായത്. നാഗ്രോട്ട സബ് ഡിവിഷനിലെ ചഹ്ദി ഗ്രാമത്തിൽ ഒൻപത് വയസുകാരി ഉൾപ്പടെ പത്തോളം പേരെ കാണാതായി. റോഡിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ നിരവധി വാഹനങ്ങൾക്ക് നാശം സംഭവിച്ചു. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ, ബിഹാർ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിലും അടുത്ത നാല് ദിവസം കനത്ത മഴ തുടർന്നേക്കും. ഇവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം