തിരുവനന്തപുരം: ശക്‌തമായ മഴ നാശം വിതക്കുന്ന സഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാൽ ക്യാംപുകളിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ ആളുകള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
‘പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ക്യാംപുകള്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാംപുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാംപുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ക്യാംപിൽ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാംപുകളുടെ എണ്ണം വർധിപ്പിക്കാമെന്നും കളക്‌ടർമാര്‍ക്ക് നിർദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. ദുരന്തം സംഭവിച്ച കൂട്ടിക്കലില്‍ ഉടന്‍ എത്തും. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും.
സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു. കാഞ്ഞിപ്പള്ളി ആശുപത്രിയിൽ സന്ദര്‍ശിച്ച ശേഷം മുണ്ടക്കയത്തെത്തി സാധ്യമായ യാത്രാ സംവിധാനം ഉപയോഗിച്ച് കൂട്ടിക്കലിലെത്തും. കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രം 19 ക്യാംപുകൾ ഒരുക്കിയിട്ടുണ്ട്. മീനച്ചിലിലും കോട്ടയത്തുമായി 1200ഓളം പേരുണ്ട്. അതിവേഗം രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തും. കോട്ടയം ജില്ലയില്‍ മുന്നൂറിലധികം പേര്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സുരക്ഷിതരാണെന്നും മന്ത്രി അറിയിച്ചു.
Most Read: സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി