പാലക്കാട് : ജില്ലയിലെ തടിയംപറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് ചത്തത് കോഴി ഫാമിലെ 1200ഓളം കോഴികൾ. താഴത്തേപീടിക ആയിഷയുടെ ഉടമസ്‌ഥതയിലുള്ള കോഴിഫാമിലാണ് നായകളുടെ ആക്രമണത്തെ തുടർന്ന് ഇത്രയധികം കോഴികൾ ഒരുമിച്ച് ചത്തത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഈ ഫാമെന്ന് ആയിഷ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഇവിടെ നായകളുടെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്‌ച രാത്രിയോടെ ഫാമിന്റെ വശങ്ങളിലുള്ള കമ്പിവല തകർത്ത് അകത്തുകയറിയ തെരുവ് നായകൾ 450ഓളം കോഴികളെ കൊന്നിരുന്നു. തുടർന്ന് പിറ്റേദിവസം തന്നെ കമ്പിവല നന്നാക്കിയെങ്കിലും ഇന്നലെ രാത്രിയോടെ വീണ്ടും 750ഓളം കോഴികളെ വീണ്ടും തെരുവ് നായകൾ ആക്രമിച്ചു കൊന്നു.
കുടുംബത്തിന്റെ ഏക വരുമാന മാർഗമായ ഈ ഫാമിൽ ഏകദേശം 3000ത്തോളം കോഴികളെയാണ് വളർത്തുന്നത്. തെരുവ് നായകളുടെ ആക്രമണത്തിൽ ചത്തതെല്ലാം 45 ദിവസം പ്രായമായ വിൽപ്പനക്ക് പാകമായ കോഴികൾ ആണെന്ന് ആയിഷ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് തെരുവ് നായകളുടെ ശല്യം വലിയ രീതിയിൽ ഉയർന്നിട്ടുണ്ടെന്ന് ആളുകൾ വ്യക്‌തമാക്കുന്നു. അതിനാൽ തന്നെ വളർത്തു മൃഗങ്ങളെ പുറത്തിറക്കാൻ പറ്റാത്ത അവസ്‌ഥയാണെന്ന് പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
Read also : ലൈഫ് ഭവനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി സർക്കാർ; ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം