കാസര്‍ഗോഡ്: ലൈഫ് ഭവന പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പിഎംഎവൈ-ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേന നിർമിച്ചതുമായ ജില്ലയിലെ 8,989 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഷുറൻസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യ 3 വർഷത്തെ ഇൻഷുറൻസ് പ്രീമിയം സംസ്‌ഥാന സർക്കാർ ലൈഫ് മിഷൻ വഴി അടക്കും. തുടർന്ന് വരുന്ന വർഷങ്ങളിൽ ഗുണഭോക്‌താവിന് നേരിട്ട് പ്രീമിയം അടച്ച് ഇൻഷുറൻസ് പുതുക്കാം. ഓരോ വീടിനും പരമാവധി നാല് ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പുവരുത്തും. പ്രകൃതി ക്ഷോഭം, ലഹള, അക്രമം,റോഡ് റെയിൽ വാഹനങ്ങൾ, മൃഗങ്ങൾ, മറ്റ് ദുരന്തങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന നഷ്‌ടങ്ങൾക്കാണ് പരിരക്ഷ ലഭിക്കുക.
ലൈഫ് ഭവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലൈഫ് ഗുണഭോക്‌തൃ യോഗങ്ങൾ സംഘടിപ്പിച്ചു. വീട് പണിതു നൽകി സർക്കാർ പിൻമാറുകയില്ലെന്നും വീടുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും തൊഴിൽ പരിശീലനവും സ്വയം തൊഴിൽ പദ്ധതിയും ആവിഷ്‌കരിക്കുകയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌ദീൻ സംസ്‌ഥാനതല ഉൽഘാടന യോഗത്തിൽ പറഞ്ഞു.
Also Read: പെട്ടിമുടി; അനാഥരായ കുട്ടികളുടെ വിദ്യാഭാസ ചെലവ് ഏറ്റെടുത്ത് സർക്കാർ