ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പകുതിയിലധികം ആളുകളിലും കോവിഡിന് എതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഡെൽഹി സർക്കാർ. സിറോ സർവേയിൽ ഡെൽഹിയിലെ 56 ശതമാനം ആളുകളിലും കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു.
തെക്കൻ ഡെൽഹിയിൽ 62.18 ശതമാനം ആളുകളിലും വടക്കൻ ഡെൽഹിയിൽ 49.09 ശതമാനം ആളുകളിലും കോവിഡിന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. കോവിഡിന് എതിരെ ആർജിത പ്രതിരോധ ശേഷി കൈവരിച്ചേക്കുമെന്നാണ് അഞ്ചാം വട്ട സിറോ വ്യക്‌തമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ആർജിത പ്രതിരോധശേഷി സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള സാഹചര്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്‌ച വരുത്തരുതെന്നും മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിർബന്ധമായും തുടരണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അഞ്ചാം വട്ട സീറോ സർവേ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പൂർത്തിയായത്. വിവിധ ജില്ലകളിൽ നിന്നായി 25,000ൽ അധികം പേരിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചാണ് സർവേ നടത്തിയത്. ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളിൽ 50 മുതൽ 60 ശതമാനം വരെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതിനാലാണ് ആർജിത പ്രതിരോധ ശേഷി നേടിയെന്ന് കണക്കാക്കുന്നത്.
Read also: സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ