അബുദാബി: നേരത്തെ നിശ്‌ചയിച്ച സമയ പരിധിക്കുള്ളിൽ തന്നെ കോവിഡ് വാക്‌സിൻ വിതരണത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതായി യുഎഇ. മാർച്ച് 31ഓടെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വാക്‌സിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മാർച്ച് 17 ആയപ്പോഴേക്കും തന്നെ 52.6 ശതമാനം ജനങ്ങൾക്കും വാക്‌സിൻ നൽകി രാജ്യം പ്രധാന നാഴികക്കല്ലു പിന്നിട്ടതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു.
2020 ഡിസംബർ 9നാണ് യുഎഇയിൽ വാക്‌സിൻ വിതരണം ആരംഭിച്ചത്. എന്നാൽ ജനുവരിയിലാണ് വാക്‌സിൻ ദേശവ്യാപകമാക്കിയത്. പ്രായമായവരിലും ഗുരുതര രോഗമുള്ളവരിലും 70.21 ശതമാനം പേർക്കും വാക്‌സിൻ നൽകി. രാജ്യത്തെ 205 കേന്ദ്രങ്ങളിലായി 70 ലക്ഷം ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്‌തതായി അധികൃതർ പറഞ്ഞു.
പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎഇ വളരെ മുന്നിലാണ്. സിനോഫാം, ഫൈസർ, അസ്ട്ര സെനക, സ്‌പുട്‌നിക് 5 എന്നീ വാക്‌സിനുകളിൽ ഏതു വേണമെങ്കിലും ജനങ്ങൾക്കു സ്വീകരിക്കാം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷവും ആരോഗ്യ സുരക്ഷയിൽ ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു.
Also Read: സൗദിയിൽ ഇഖാമ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്ക് ശിക്ഷ വർധിപ്പിച്ചു