പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെയും പ്രായപൂർത്തിയാവാത്ത മകളെയും പീഡിപ്പിച്ചതായി പരാതി. അട്ടപ്പാടി അഗളി സ്വദേശിനിയും വിധവയുമായ 36 കാരിയെയും 17 വയസുള്ള ഇവരുടെ മകളെയും ഷൈൻ ചാക്കോ എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തായ് കുലസംഘവും ആദിവാസി ആക്ഷൻ കൗൺസിലും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
ഷൈൻ ചാക്കോ എന്നയാൾ കഴിഞ്ഞ മൂന്ന് വർഷമായി യുവതിയോടൊപ്പമാണ് താമസം. കുട്ടികളെ കൂടി സംരക്ഷിക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിക്കൊപ്പം താമസം തുടങ്ങിയത്. 17 വയസുള്ള മകളെ പാലക്കാട് കഞ്ചിക്കോടുള്ള ഹോസ്‌റ്റലിൽ വിടുന്നതിന് ഷൈൻ ചാക്കോ അമ്മയെയും മകളെയും കാറിൽ കൊണ്ടുപോയിരുന്നു. തുടർന്ന് മലമ്പുഴയിൽ പ്രതി റൂമെടുത്ത് അമ്മയ്‌ക്ക് മദ്യം നൽകി അബോധാവസ്‌ഥയിലാക്കി മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്‌തത്.
വിവരമറിഞ്ഞ് കഴിഞ്ഞ സെപ്റ്റംബർ 18ന് ഊരിലെ മൂപ്പൻ ഡിവൈഎസ്‌പിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ശേഷം യുവതിയും പരാതി നൽകിയിരുന്നെങ്കിലും കേസ് എടുത്തതല്ലാതെ ചാക്കോയെ അറസ്‌റ്റ് ചെയ്‌തിരുന്നില്ല. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. യുവതിക്ക് അഗളി വില്ലേജിൽ 1.72 ഏക്കർ ഭൂമി പാരമ്പര്യ സ്വത്തായിട്ടുണ്ട്. ഇവരുടെ ഭർത്താവിന്റെ അച്‌ഛന്റെ പേരിലാണ് ഭൂമി. ഇതിൽ അഞ്ച് സെന്റ് ഭൂമി യുവതി മറ്റൊരു സ്‌ത്രീക്ക് പാട്ടത്തിന് നൽകിയിരുന്നു.
ഈ ഭൂമിയിൽ ഷൈൻ ചാക്കോ നിയമവിരുദ്ധമായി വാഹനങ്ങളുടെ വാട്ടർ സർവീസ് ആരംഭിച്ചിരുന്നു. ഇവിടെ യുവതിയുടെ മൂന്നാമത്തെ ആൺകുട്ടിയെകൊണ്ട് ബാലവേല ചെയ്യിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി നൽകിയ ആദിവാസികൾക്കെതിരെ ഷൈൻ ചാക്കോ ഭീഷണി മുഴക്കിയതായും ആരോപണം ഉണ്ട്. വിധവയുടെയും കുട്ടികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആദിവാസി ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
Most Read: മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്‌റ്റുകളെ വധിച്ചു