വാളയാർ: തനിക്ക് എതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. അപകീർത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവന് എതിരെ വാളയാർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.
കേസിലെ പ്രതികൾ തങ്ങളുടെ വീട്ടിൽ വന്നുതാമസിച്ചു എന്നൊക്കെ പറയുന്നത് അടിസ്‌ഥാനരഹിതമാണ്. വാസ്‌തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണ എങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവർക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോ, പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
പ്രതികളെ വെറുതെ വിട്ട സർക്കാരിനെയും ഡിവൈഎസ്‌പി സോജനെയും വിമർശിച്ചയാളാണ് ഇപ്പോൾ മറുകണ്ടം ചാടി തങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് ഗൂഢാലോചനയാണെന്നും വാളയാർ അമ്മ പ്രതികരിച്ചു. കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിന്റെ ഫയൽ കിട്ടിയെന്നറിയിച്ച് വിവരം ലഭിച്ചിരുന്നു. ധർമ്മടം മണ്ഡലത്തിൽ മൽസരിച്ചത് എംഎൽഎ ആവാനല്ലെന്നും പ്രതിഷേധ സൂചകമായാണ് എന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.
ഏപ്രിൽ 6ന് മുൻപാണ് വാളയാർ കേസിന്റെ അന്വേഷണത്തിന്റെ വിവരങ്ങൾ അടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്. ആദ്യ കുട്ടി മരിച്ചപ്പോൾ മാതാപിതാക്കൾ പരാതിപ്പെട്ടില്ല, പ്രതി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നൽകിയില്ല, പ്രതിയെ വീട്ടിൽ വിലക്കിയില്ല, പ്രതികളിൽ ഒരാളുടെ പേര് മറച്ചുവെച്ചു, പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തു തുടങ്ങിയ ആരോപണങ്ങളാണ് വാളയാർ പെൺകുട്ടികളുടെ അമ്മക്ക് എതിരായി ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിച്ചത്.
Also read: കള്ളപ്പണം വെളുപ്പിക്കൽ; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ കുറ്റപത്രം