ന്യൂഡെല്‍ഹി : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് 5 ന്റെ അടിസ്‌ഥാനത്തില്‍ രാജ്യത്തെ തീയറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തീയറ്ററുകളാണ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന, പശ്‌ചിമബംഗാള്‍, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലാണ് ഇന്ന് മുതല്‍ തീയറ്ററുകള്‍ തുറന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്‌ഥാനങ്ങളിലാണ് തീയറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കുന്നത്.
തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും. തീയറ്ററിനുള്ളില്‍ ആകെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. തീയറ്ററിലേക്ക് പ്രവേശനം നല്‍കുന്നതിന് മുന്‍പ് തന്നെ തെര്‍മല്‍ സ്‌കാനിംഗ് നടത്തുന്നതായിരിക്കും. ഒപ്പം തന്നെ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. തീയറ്ററുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ വസ്‌തുക്കള്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഉപയോഗിച്ച് അണുവിമുക്‌തമാക്കിയ ശേഷം മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഒപ്പം തന്നെ ആളുകള്‍ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
രാജ്യത്ത് തീയറ്ററുകള്‍ തുറന്നെങ്കിലും തീയറ്ററുകളില്‍ എത്താൻ ആളുകൾ വിമുഖത കാണിക്കുകയാണ്. പല സ്‌ഥലങ്ങളിലും വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് എത്തിയത്. ചില തീയറ്ററുകളില്‍ ഒഴിഞ്ഞ സീറ്റുകള്‍ക്ക് മുന്നിലാണ് പ്രദര്‍ശനം നടത്തിയത്. കോവിഡ് വ്യാപനം ആളുകള്‍ക്കിടയില്‍ പരത്തുന്ന ആശങ്ക തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്‌തമാണ്. ആളുകള്‍ എത്താൻ മടിക്കുന്നതിനാല്‍ തന്നെ ഈ ആഴ്‌ച തീയറ്ററുകളില്‍ പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. രാജ്യത്ത് തീയറ്ററുകള്‍ തുറക്കുമ്പോള്‍ റീറിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച പി എം നരേന്ദ്രമോദിയും പ്രദർശിപ്പിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പി എം നരേന്ദ്രമോദി.
Read also : പ്രശസ്‌ത കായിക പത്രപ്രവർത്തകൻ കിഷോർ ഭിമാനി അന്തരിച്ചു