മലപ്പുറം: ഉത്തര്‍പ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്‌തമാകുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ടി.എന്‍. പ്രതാപന്‍ അറിയിച്ചു. കാപ്പന്റെ മോചനത്തിന് വേണ്ടി അടിയന്തര നടപടി ആവശ്യപ്പെട്ട് മലപ്പുറത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: കൊറോണയേക്കാൾ ഭയാനകമാണ് ഫാസിസം; സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിൽ പ്രതികരിച്ച് ഡോ.പി കെ പോക്കർ
കാപ്പനെ സഹായിക്കാന്‍ വൈകുകയാണെങ്കില്‍ ചരിത്രം മുഖ്യമന്ത്രിയെ കുറ്റക്കാരനെന്ന് വിളിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. വിദേശത്ത് മലയാളി പ്രമുഖര്‍ കേസില്‍ കുടുങ്ങുമ്പോള്‍ നാട്ടിലെത്തിക്കാന്‍ കാണിച്ച താല്‍പര്യം ജോലി ചെയ്‌തതിന്റെ പേരില്‍ അറസ്‌റ്റിലായ മലയാളിയുടെ കാര്യത്തിലും ഉണ്ടാകണമെന്നും ടി.എന്‍. പ്രതാപന്‍ അഭിപ്രായപ്പെട്ടു.
അറസ്‌റ്റിലായി ഇത്രയും ദിവസമായിട്ടും ഡല്‍ഹിയിലെ അഭിഭാഷകന് പോലും സിദ്ദിഖ് കാപ്പനെ കാണാനായില്ലെന്നും ദിവസേന പുതിയ വകുപ്പുകള്‍ ചുമത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. പൊലീസ് കസ്‌റ്റഡിയിലായി രണ്ടാഴ്‌ചയോളമായിട്ടും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്‌തതയില്ലെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.
Read also: അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി