ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം. സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്‌ക്ക് പ്രാധാന്യം നൽകണമെന്നും കേരളം കോടതിയിൽ വ്യക്‌തമാക്കി.
നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമിക്കുകയാണ് ആവശ്യമായ നടപടിയെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു.
അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ല; കേരളം വ്യക്‌തമാക്കി.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മേൽനോട്ട സമിതി കഴിഞ്ഞ ദിവസം വിളിച്ച ഇരു സംസ്‌ഥാനങ്ങളിലെയും ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. ഡാമിന്റെ ജലനിരപ്പ് 137 അടിയാക്കി കുറക്കുക എന്ന കേരളത്തിന്റെ ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു യോഗത്തിൽ മേൽനോട്ട സമിതി സ്വീകരിച്ചത്.
എന്നാൽ പിന്നീട് സുപ്രീം കോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. പിന്നാലെ കേരളം ഇതിനെ എതിർക്കുകയും തുടർന്ന് കേരളത്തോട് ഇന്ന് നിലപാട് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയും ആയിരുന്നു.
അതേസമയം മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ നേരത്തെ അറിയിച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.
Most Read: മോൺസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി