കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മുൻ മാനേജർ ആണ് പരാതി നൽകിയത്. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലും മോൻസൺ മാവുങ്കലിനെതിരെ നേരത്തെ കേസ് എടുത്തിട്ടുണ്ട്.
മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്‌തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി തവണ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നും പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നും ഉൾപ്പടെ ഗുരുതരമായ ആരോപണമാണ് പരാതിക്കാർ ഉന്നയിച്ചത്.
കേസിൽ ഇന്നലെ വൈകിട്ട് കോടതി പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തിരുന്നു.
പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. നോർത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.
ഇതിനിടെ പുരാവസ്‌തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയിൽ മോൻസനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. നവംബർ 3 വരെയാണ് പ്രതിയെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തത്.
അതേസമയം മോൻസനെ ഡിആർഡിഒ കേസിൽ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി യൂണിറ്റാണ് കസ്‌റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. സന്തോഷ് മോന്‍സന് നൽകിയ പുരാവസ്‌തുക്കള്‍ മജിസ്‌ട്രേറ്റ് മ്യൂസിയത്തിലെത്തി നേരിട്ട് പരിശോധിക്കാനും ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
Most Read: ലഹരിപ്പാർട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും