മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ ആര്യന്‍ ഖാന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായ മൂന്നാം ദിനമാണ് ആര്യന്‍ ഖാന്‍, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യം പരിഗണിക്കുന്നത്.
നിയമ വിരുദ്ധമായാണ് ആര്യനെയും സുഹൃത്തുക്കളെയും അറസ്‌റ്റ് ചെയ്‌തതെന്നാണ് ഇവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്. പണം നല്‍കി ആഡംബര കപ്പലിലേക്ക് ക്ഷണിക്കുകയായിരുന്നു എന്ന് മോഡല്‍ മുണ്‍മുണിന്റെ അഭിഭാഷകന്‍ വാദിച്ചു.
ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും വ്യാജമായി തെളിവുകള്‍ സൃഷ്‌ടിച്ച് ജയിലില്‍ അടച്ചിരിക്കുകയാണെന്നും അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.
ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബര്‍ 30 വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനുൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ മൊഴി വിജിലന്‍സ് സംഘം എടുത്തിട്ടുണ്ട്. സമീര്‍ വാങ്കഡെക്ക് നല്‍കാനായി കിരണ്‍ ഗോസാവി ഫോണില്‍ പണം ആവശ്യപ്പെടുന്നത് കേട്ടെന്ന പ്രഭാകര്‍ സെയിലിന്റെ മൊഴിയാണ് എന്‍സിബിയെ പ്രതിരോധത്തിലാക്കിയത്. ഉന്നത ഉദ്യോഗസ്‌ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാറുഖിൽ നിന്ന് ആവശ്യപ്പെട്ടെന്നാണ് പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തൽ.
25 കോടി ചോദിച്ചെങ്കിലും 18ന് തീർപ്പാക്കാമെന്നും 8 കോടി സമീർ വാങ്കഡെയ്‌ക്ക് ഉള്ളതാണെന്നും ഒത്തുതീർപ്പിനു മുൻകൈ എടുത്ത പ്രധാന സാക്ഷി കെപി ഗോസാവി ഫോണിൽ പറയുന്നതു കേട്ടു എന്നാണ് പ്രഭാകര്‍ സെയിൽ പറഞ്ഞത്. തുടർന്ന് എൻസിബി സോണൽ ഡയറക്‌ടര്‍ സമീർ വാങ്കഡെയെ വിജിലൻസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു.
Most Read: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു