ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റേത് ശരിയായ നിലപാട് അല്ലെന്ന് മുൻമന്ത്രി എംഎം മണി. അണക്കെട്ട് തുറക്കുമ്പോൾ കൃത്യമായി അറിയിപ്പ് നൽകാത്തതിനെയും രാത്രി തുറക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
മുന്നറിയിപ്പ് നൽകി പകൽ ഡാം തുറന്നു വിടുകയാണ് തമിഴ്‌നാട് ചെയ്യേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ല. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാംപയിന്‍ സംഘടിപ്പിക്കണമെന്നും എംഎം മണി ഇടുക്കിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ പരാതി നാളെ സുപ്രീം കോടതി പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ചീഫ് ജസ്‌റ്റിസ് എന്‍വി രമണക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചു. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നാളെ മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത്.
അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന് കേരളം സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. സ്‌പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാന്‍ കേരള, തമിഴ്‌നാട് പ്രതിനിധികള്‍ അടങ്ങിയ സംയുക്‌ത സാങ്കേതിക ഓണ്‍ സൈറ്റ് സമിതി രൂപീകരിക്കണം.
അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് ജനത്തെ പരിഭ്രാന്തിയിലാക്കി. ശാസ്‌ത്രീയ അടിത്തറയില്ലാത്ത നടപടികളാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്ന് മേല്‍നോട്ട സമിതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തില്‍ മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കണമെന്നും കേരളം സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ