ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്‌തിപ്പെടുത്തുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയിട്ടുണ്ട്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണ സജ്‌ജമാകുന്നത് വരെയായിരിക്കും താല്‍ക്കാലിക ക്രമീകരണം. ഉച്ചക്ക് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഡാം സുരക്ഷ നിയമപ്രകാരമുള്ള വിപുലമായ അധികാരങ്ങള്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൈമാറാനാണ് സുപ്രീം കോടതിയുടെ ആലോചന. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേട്ടപ്പോള്‍ തന്നെ ഇത് സംബന്ധിച്ച വ്യക്‌തമായ സൂചന നല്‍കിക്കഴിഞ്ഞു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്‌തിപ്പെടുത്തുമെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചു.
മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമത്തിലെ എല്ലാ അധികാരങ്ങളും ഉണ്ടാകും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ പരിശോധിക്കാമെന്നാണ് കോടതി നിലപാട്. സുരക്ഷാ വിഷയങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രധാന പരിഗണന. മറ്റ് വിഷയങ്ങള്‍ പിന്നീടെന്നും ജസ്‌റ്റിസ് എഎം. ഖാന്‍വില്‍ക്കര്‍ പറഞ്ഞിരുന്നു.
Most Read: അഴിമതിക്കേസ്; ഒമര്‍ അബ്‌ദുള്ളയെ ഇഡി ചോദ്യം ചെയ്‌തു