കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ നേമത്ത് ഇറക്കാൻ കോൺഗ്രസ് നീക്കം. നേമത്ത് അദ്ദേഹത്തെ മൽസരിപ്പിക്കാൻ പാർട്ടിയിൽ നിന്ന് കടുത്ത സമ്മർദ്ദമാണുള്ളത്. പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിയുടെ സ്‌ഥാനാർഥിത്വം സജീവമായ സാഹചര്യത്തിൽ എവിടെ മൽസരിച്ചാലും ജനസ്വീകാര്യത ഉറപ്പാണെന്നാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം.
നേമത്ത് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻചാണ്ടിക്ക് മടിയുണ്ടാകില്ലെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. എന്നാൽ, അദ്ദേഹം പുതുപ്പള്ളിയിൽ മൽസരിക്കണം എന്നാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേമത്ത് ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനാണ് ഇക്കുറി മൽസര രംഗത്ത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്ന കോൺഗ്രസിന്റെ ആവശ്യവും ശക്‌തമാണ്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മൽസരിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സ്‌ഥാനാർഥിയാകും. ഉമ്മൻചാണ്ടിയെ നേമത്ത് ഇറക്കി ബിജെപിക്ക് ആകെയുള്ള സീറ്റ് കൂടി ഇല്ലാതാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
അതേസമയം, ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് ഉമ്മൻചാണ്ടി രംഗത്തെത്തിയിരുന്നു. പുതുപ്പള്ളി വിട്ടൊരു ജീവിതമില്ലെന്നും തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, എവിടെ മൽസരിച്ചാലും സ്വീകാര്യത ലഭിക്കുമെന്ന മുല്ലപ്പള്ളിയുടെ പരാമർശമാണ് സംശയങ്ങൾക്ക് ബലം കൂട്ടിയത്.
Also Read: ഈന്തപ്പഴ ഇറക്കുമതി; കസ്‌റ്റംസിനോട് വിവരങ്ങൾ തേടി സർക്കാർ; അസാധാരണ നീക്കം