മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് ഒഎൻജിസി ബാർജ് കടലിൽ മുങ്ങിയ സംഭവത്തിൽ ബാർജിന്റെ ക്യാപ്റ്റന് എതിരെ മുംബൈ പോലീസ് കേസെടുത്തു. ബാർജ് അപകടത്തിൽ 3 മലയാളികൾ ഉൾപ്പടെ 49 പേരാണ് മരിച്ചത്. സംഭവത്തിൽ ബാർജിന്റെ ക്യാപ്റ്റന് വീഴ്‌ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
അശ്രദ്ധ മൂലമുള്ള അപകടം എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ക്യാപ്റ്റനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള കാലാവസ്‌ഥാ മുന്നറിയിപ്പുകൾ ക്യാപ്റ്റൻ മുഖവിലക്ക് എടുത്തില്ലെന്നും ടൗട്ടെ വീശാനിടയുള്ള ഭാഗത്ത് കൂടെ സഞ്ചരിച്ചതായും അപകടത്തിൽ രക്ഷപ്പെട്ട ചീഫ് എൻജിനീയർ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ക്യാപ്റ്റന് എതിരെ കേസ് എടുത്തത്.
തിങ്കളാഴ്‌ചയാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 എന്ന ബാർജ് മുങ്ങിയത്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. 188 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ആകെ മരണം 49 ആയി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
Read also: ബ്ളാക്ക് ഫംഗസ് വ്യാപനം; ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം