ന്യൂഡെൽഹി : രാജ്യത്ത് ബ്ളാക്ക് ഫംഗസ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെതിരായി ഉപയോഗിക്കാവുന്ന ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കടുത്ത ഫംഗൽ രോഗത്തിന് നേരത്തെ മുതൽ ഉപയോഗിച്ചു വരുന്ന മരുന്നാണ് ആംഫറ്റെറിസിൻ ബി.
ഇവക്ക് നിലവിൽ വിപണിയിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫൈസറിന്റെ ഉടമസ്‌ഥതയിലുള്ള മൈലാൻ ലബോറട്ടറീസ് (വിയാട്രിസ്), ഭാരത് സീറംസ് ആൻഡ് വാക്‌സിൻസ്, ബിഡിആർ ഫാർമ, സൺ ഫാർമ, സിപ്ള, ലൈഫ് കേർ, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ കമ്പനികളോട് ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലത്തെ സാഹചര്യം കണക്കിലെടുത്ത് മിക്ക കമ്പനികളും ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
രാജ്യത്ത് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്ര നിർദ്ദേശമനുസരിച്ച് മരുന്ന് നിർമാണത്തിനുള്ള തയാറെടുപ്പുകൾ കമ്പനി തുടങ്ങിയിട്ടുണ്ടെങ്കിലും ഇവ വിപണിയിൽ വ്യാപകമായി ലഭ്യമാകാൻ ഏകദേശം 20 മുതൽ 30 ദിവസം വരെ എടുക്കും. കൂടാതെ കമ്പനികൾക്ക് മരുന്നിന്റെ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്.
Read also : ലൈംഗിക അതിക്രമ കേസ്; തരുൺ തേജ്‌പാലിനെ വെറുതെവിട്ടു