കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കര്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ 10 ദിവസം വേണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിന് അപേക്ഷ നല്‍കി.
ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാരണത്തിലാണ് നിലവില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇമെയില്‍ മുഖാന്തരമാണ് ഹാജരാകാന്‍ കഴിയില്ലെന്ന് സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. സായ് ശങ്കറിന്റെ ഭാര്യയും ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല.
സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ ഇന്നലെ നടന്ന റെയ്ഡില്‍ ഐപാഡും 2 മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ക്രൈം ബ്രാഞ്ച് സിഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിലുമാണ് പരിശോധന നടന്നത്.
ഇതിനിടെ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് കെ ഹരിപാൽ പിൻമാറി. അടുത്ത ആഴ്‌ച മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് റദ്ദാക്കണമെന്ന ഹരജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് കെ ഹരിപാൽ പിൻമാറിയത്. മെയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
Most Read: സിൽവർ ലൈൻ; സഭയിൽ ശക്‌തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം