തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ കെ റെയിലിനെതിരായ പ്ളക്കാർഡുമായി നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ അൽപനേരത്തേക്ക് നിർത്തിവച്ചു. കെ റെയിലിനെതിരെ ശക്‌തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്ന് സ്‌പീക്കർ ചൂണ്ടിക്കാട്ടി.
വിഷയം ശൂന്യവേളയിൽ പരിഗണിക്കാമെന്ന് സ്‌പീക്കർ എംബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ല് കെ-റെയിൽ സ്‌ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്.
നാട്ടുകാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. സമരത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലാണ്. കെ-റെയിൽ വിരുദ്ധ സംയുക്‌ത സമരസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സമരസമിതി.
Read Also: ജപ്പാനിലെ ഭൂചലനം; മരണ സംഖ്യ 4 ആയി