കോഴിക്കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ ദിശാ ബോധമില്ലാതെ സാമൂഹികോന്നമനം സാധിക്കില്ലെന്നും മുസ്‌ലിംകൾ അവരുടെ അസ്‌തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്‌ടിക്കില്ലെന്നും മതമൈത്രി കാത്തുരക്ഷിക്കാന്‍ മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധമാണെന്നും വിശദീകരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ.
കേരള മുസ്‌ലിം ജമാഅത്ത് വിഷന്‍ 2021ന്റെ ഭാഗമായി നടന്ന നേതൃസംഗമം ഉൽഘാടനം നിര്‍വഹിച്ചു സംസാരിക്കവെയാണ് കാന്തപുരം സാമൂഹിക വിഷയങ്ങളിലെ നിലപാടുകൾ വ്യക്‌തമാക്കിയത്.
‘ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു സമൂഹത്തിന്റെ ക്രിയാത്‌മക വളർച്ച താരതമ്യേന മറ്റ് സമുദായങ്ങൾക്കും അതുവഴി രാജ്യത്തിന്ന് തന്നെയും അളവറ്റ നേട്ടങ്ങളുണ്ടാക്കും. കൃത്യമായ കാഴ്‌ച്ചപാടുള്ള ഒരു ജനതക്കേ അവരുടെ ഭാവികാലം ചിട്ടപ്പെടുത്താനാകു. മുസ്‌ലിംകൾ അവരുടെ അസ്‌തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്‌ടിക്കില്ല. മതമൈത്രി കാത്തു രക്ഷിക്കാന്‍ മുസ്ലിം ജമാഅത് പ്രതിജ്‌ഞാബദ്ധമാണ്. രാജ്യത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വിശാലമായ താല്‍പര്യങ്ങള്‍ നിശ്‌ചയമായും സംരക്ഷിക്കപ്പെടണം‘ –കാന്തപുരം പറഞ്ഞു.
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ച നേതൃസംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് സംസ്‌ഥാന ഭാരവാഹികള്‍ എസ്‌എംഎ, എസ്‌ജെഎം പ്രതിനിധികളുമാണ് പങ്കെടുത്തത്.
എപി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, കെകെ അഹ്‌മദ് കുട്ടി മുസ്‍ലിയാർ, വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, സയ്യിദ് ത്വാഹ തങ്ങള്‍, ഡോ എപി അബ്‌ദുൽ ഹക്കീം അസ്ഹരി, എന്‍ അലി അബ്‌ദുള്ള, സിപി സൈതലവി മാസ്‌റ്റർ, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി, പ്രൊഫ യുസി അബ്‌ദുൽ മജീദ്, സിഎന്‍ ജഅ്ഫര്‍ തുടങ്ങിയവർ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Most Read: രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി