തിരുവനന്തപുരം: കേരള പോലീസില്‍ ആര്‍എസ്എസ് സെല്‍ ഉണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്‌താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്, അതിനാല്‍ അവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരിക്കാം.
അതിനാലായിരിക്കാം അവര്‍ അത്തരം ഒരു പ്രസ്‌താവന നടത്തിയത്. അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാം, എന്നാണ് സംസ്‌ഥാന ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിച്ചത്. രണ്ട് ദിവസം മുന്‍പാണ് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ കേരള പോലീസിനെതിരെ ഗുരുതര ആരോപണം ഉയർത്തിയത്.
സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്നാണ് ആനി രാജ പറഞ്ഞത്. പോലീസുകാരുടെ അനാസ്‌ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേടാണിത്. ഇതിനായി ആർഎസ്എസ് ഗ്യാങ് പോലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു.
മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. സ്‍ത്രീകൾക്കായി പ്രത്യേക വകുപ്പും സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും കത്ത് നൽകും. പോലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ പറഞ്ഞിരുന്നു.
അതേസമയം ആനി രാജ കേരളാ പോലീസിനെതിരെ നടത്തിയ പരമാർശത്തിൽ സിപിഐ സംസ്‌ഥാന നേതൃത്വത്തിന് അതൃപ്‌തിയാണ്. വിമർശനം അറിയിക്കേണ്ടത് പാർട്ടി ഫോറത്തിലെന്നാണ് സംസ്‌ഥാന നേതൃത്വം നിലപാടെടുത്തിരിക്കുന്നത്. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കാനാണ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം.
കേരള പോലീസില്‍ ആർഎസ്എസ് ഗ്യാങ്ങുണ്ടെന്ന ആനിരാജയുടെ പരാമർശം തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിപിഐയ്‌ക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും കാനം പറഞ്ഞു.
National News: പഞ്ചാബ് ഭരണം ആം ആദ്മിക്കെന്ന് സര്‍വേ ഫലം; ബിജെപിക്ക് ഒറ്റ സീറ്റെന്നും റിപ്പോർട്