തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ വിമർശനവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിന് എതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി.
പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. തന്റെ പരാമർശത്തിൽ കേരളഘടകം എതിർപ്പറിയിച്ചില്ല. സ്‌ത്രീ സുരക്ഷ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയാമെന്നും ആനി രാജക്ക് പിന്തുണയറിയിച്ച് ഡി രാജ പറഞ്ഞു.
അതേസമയം, കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡി രാജ. കനയ്യ പാർട്ടി വിട്ടത് വ്യക്‌തിപരമായ നേട്ടത്തിനാണെന്ന് അദ്ദേഹം ആരോപിച്ചു. കനയ്യക്ക് പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയ പ്രതിബന്ധതയില്ല. ജനദ്രോഹ നടപടികൾ കണ്ടാൽ ഇരകൾക്കൊപ്പം നിൽക്കുക എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടെന്നും ഡി രാജ പറഞ്ഞു. കനയ്യക്ക് പാർട്ടി അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്‌ഥാന പോലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെ ഡി രാജ ന്യായീകരിച്ചിരുന്നു. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്‌ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് രാജക്കെതിരെ കാനം രാജേന്ദ്രൻ പ്രതികരിച്ചത്. കേരളത്തിലെ പോലീസ് യുപിയിലെ പോലെയല്ല. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും ആയിരുന്നു കാനം പറഞ്ഞത്.
Most Read: ആംബുലൻസിന് ആകാശവാണിയിലെ ശബ്‌ദം, പോലീസ് സൈറണും നിർത്തലാക്കും; കേന്ദ്രമന്ത്രി