കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ റിമാൻഡിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ നടപടി ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ഉന്നതാധികാരി സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. കമറുദ്ദീന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞടുപ്പും യോഗം ചർച്ച ചെയ്‌തേക്കും.
എംസി കമറുദ്ദീൻ എംഎൽഎയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് നേരത്തെ തന്നെ ലീഗിന്റെ പരിഗണനയിൽ വന്നതാണ്. നിക്ഷേപകരുടെ പണം തിരികെ നൽകി പരാതികൾ ഒത്തുതീർപ്പാക്കണമെന്നായിരുന്നു ലീഗിന്റെ നിലപാട്. ഒത്തുതീർപ്പിന് വേണ്ടി ലീഗ് നേതൃത്വം മധ്യസ്‌ഥനെ നിയോഗിക്കുകയും ചെയ്‌തു. എന്നാൽ പണം തിരികെ നൽകാത്തതിനാൽ ഈ നീക്കം ഫലം കണ്ടില്ല. ഇതിനെ തുടർന്ന് പരാതിക്കാർ കമറുദ്ദീന് എതിരെ കേസ് നൽകുകയും ചെയ്‌തു. ഇതോടെ നിയമനടപടികളെ കമറുദ്ദീൻ വ്യക്‌തിപരമായി നേരിടട്ടെയെന്ന് ലീഗ് നിലപാടെടുത്തു.
അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്ന വാദം ഉന്നയിക്കുമ്പോഴും കമറുദ്ദീനെ സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. സ്വർണക്കടത്ത് കേസിലടക്കം സർക്കാരിനെതിരെ യുഡിഎഫ് ശക്‌തമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ നിക്ഷേപ തട്ടിപ്പിൽ പ്രതിയായ കമറുദ്ദീൻ, എംഎൽഎ സ്‌ഥാനത്ത് തുടരുന്നത് ലീഗിനെയും യുഡിഎഫിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എംഎൽഎ സ്‌ഥാനം രാജി വെക്കാൻ ആവശ്യപ്പെടാനുള്ള തീരുമാനമാകും ലീഗ് ഉന്നതാധികാര സമിതി എടുക്കുക എന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇന്ന് ഉച്ചക്ക് 12.30ന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം നടക്കുക.
Read also: ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങൾ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്