തിരുവനന്തപുരം: മുസ്‌ലിം ലീഗ് സഹകരണ വിഷയത്തില്‍ ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്‌ളാദ് ജോഷി വ്യക്‌തമാക്കി.
ഇന്നലെയാണ് മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത് എത്തിയത്. ക്രൈസ്‌തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവന.
ഇന്നും ഇതേ നിലപാട് തന്നെ ശോഭ ആവർത്തിക്കുകയും ചെയ്‌തിരുന്നു. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്‌ലിം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്നാണ് അവർ ഇന്ന് പറഞ്ഞത്.
അതേസമയം, നയം മാറ്റി വന്നാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു. ബിജെപിയുമായി യോജിക്കാൻ തയ്യാറാകുമോയെന്ന് ലീഗിനോട് ചോദിക്കണം. ലീഗ് വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമില്ല.
മുസ്‌ലിം ലീഗ് വിട്ട് ബിജെപിയിൽ വരുന്നവരോട് എതിർപ്പില്ല. മോദിയുടെ നയം സ്വീകരിച്ചാൽ മുസ്‌ലിം ലീഗിനും മുന്നണിയിലേക്ക് വരാം. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണെന്നും പറഞ്ഞ സുരേന്ദ്രൻ, മുസ്‌ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും വ്യക്‌തമാക്കി.
Also Read: മധ്യപ്രദേശിൽ ഇനിമുതൽ ഭക്ഷണത്തിൽ മായം കലർത്തിയാൽ ജീവപര്യന്തം തടവുശിക്ഷ