കൽപ്പറ്റ: മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമിതി കേന്ദ്രം പോലുള്ള ഏജൻസികളെ ഏൽപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്ത്. ജില്ലാ നിർമ്മിതി കേന്ദ്രവുമായുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ആദിവാസികൾക്ക് നേരിട്ടോ അല്ലെങ്കിൽ ആദിവാസി പ്രാതിനിധ്യമുള്ള സൊസൈറ്റികൾക്കോ ഭവന നിർമ്മാണ ചുമതല നൽകണമെന്നാണ് സംഘടനകൾ പറയുന്നത്.
മേപ്പാടി പഞ്ചായത്തിലെ വെള്ളരിമല പുനരധിവാസ മേഖലയിൽ ഗുണഭോക്‌താക്കളുടെ അറിവോ സമ്മതമോ ഇല്ലാതായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രവുമായി പട്ടികവർഗ വകുപ്പ് കരാറുണ്ടാക്കുകയും നിർമ്മിതി കേന്ദ്രം നിർമ്മാണം മറ്റു കരാറുകാർക്ക് കൈമാറുകയുമാണ് പതിവ്. രണ്ട് ഇടനിലക്കാർ വന്നതോടെ ശരാശരി അംഗങ്ങളുള്ള ഒരു കുടുംബത്തിന് വാസയോഗ്യമല്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായ വീടുകളാണ് നിർമ്മിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. കണ്ണൂരിലെ ആറളം പോലുള്ള മേഖലകളിൽ പുനരധിവാസ പദ്ധതി ഉപേക്ഷിച്ചിരുന്നു.
വീടിന്റെ പ്ളാനും സ്‌കെച്ചും ഗുണഭോക്‌താക്കൾ കാണുന്നില്ല. 6 ലക്ഷം രൂപ നൽകുമ്പോൾ 400 മുതൽ 425 വരെ ചതുരശ്ര അടികളുള്ള വീടുകളാണ് പണിയുന്നത്. എന്നാൽ കാക്കത്തോട് പോലുള്ള മേഖലകളിൽ 530 ചതുരശ്ര അടി വരെയുള്ള വീടുകളാണ് ആദിവാസി പുനരധിവാസ മിഷന്റെ ധനസഹായത്തോടെ നിർമ്മിക്കുന്നത്. ഇതിൽ അത്യാവശ്യ മുറികളുമുണ്ട്. മാത്രമല്ല, വിദ്യാർഥികൾ ഉള്ള വീടുകളിൽ പഠനമുറികളും ഉൾപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. അതിനുള്ള കൂടുതൽ തുക പുനരധിവാസ മിഷന് നൽകണം.
മുത്തങ്ങ പുനരധിവാസത്തിന് 2014-15 മുതൽ ഭൂവിതരണ പദ്ധതി നടക്കുന്നുണ്ടെങ്കിലും ഭൂമിയിൽ ആദിവാസികൾ എത്തിയിട്ടില്ല. ജില്ലയിൽ ഭൂമി നൽകി പുനരധിവസിപ്പിക്കുന്ന എല്ലാ പദ്ധതികളും പുനരധിവാസ മിഷനെ ഏൽപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 24ന് കളക്‌ടറേറ്റിന് മുന്നിൽ ആദിവാസികളുടെ റിലേ സത്യാഗ്രഹ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് സംഘടനകൾ അറിയിച്ചു.
Read also: ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയില്‍