കണ്ണൂർ : കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം. കൂടാതെ കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കൊലപാതകം നടന്നത് സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിൽ ആണെന്നും, ഇത് ആസൂത്രിതമായി നടന്ന കൊലപാതകം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം പ്രവർത്തകനെ മർദിച്ചതിൽ നിന്നുമാണ് സംഭവം തുടങ്ങിയത്. ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവർത്തകർ മർദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി യഥാർഥ പ്രതികളെ പിടികൂടണമെന്നും ജയരാജൻ പറഞ്ഞു. കൂടാതെ ലീഗ് പ്രവർത്തകർ പ്രദേശത്ത് വലിയ രീതിയിൽ പ്രകോപനം സൃഷ്‌ടിച്ചുവെന്നും, മാദ്ധ്യമ പ്രവർത്തകരെ ഉൾപ്പടെ അവർ മർദിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെ രാത്രി 8 മണിയോടെയാണ് ചൊക്ളി പുല്ലൂക്കര സ്വദേശി മൻസൂറിന്(22) സംഘർഷത്തെ തുടർന്ന് വെട്ടേറ്റത്. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൻസൂർ മരണത്തിന് കീഴടങ്ങിയത്. സംഘർഷത്തിൽ മൻസൂറിനൊപ്പം സഹോദരൻ മുഹ്‌സിനും പരിക്കേറ്റിരുന്നു. 20 അംഗ ഡിവൈഎഫ്ഐ പ്രവർത്തക സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നും മുഹ്‌സിൻ വ്യക്‌തമാക്കി.
Read also : കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി