കണ്ണൂർ : കോവിഡ് ബാധിതനായി ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ജനുവരി 20ആം തീയതിയാണ് കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചു ആരോഗ്യനില വഷളായ ജയരാജനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിനൊപ്പം തന്നെ രക്‌തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുകയും ചെയ്‌തതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.
തുടർന്ന് കർശന ജാഗ്രതയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ജയരാജന്റെ ആരോഗ്യനില കഴിഞ്ഞ ആഴ്‌ചയോടെയാണ് ക്രമേണ മെച്ചപ്പെട്ടു തുടങ്ങിയത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നും വിദഗ്‌ധ സംഘങ്ങൾ എത്തിയാണ് അദ്ദേഹത്തിന് പ്രത്യേക പരിചരണം ഉറപ്പാക്കിയത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെങ്കിലും കർശന ജാഗ്രത തുടരണമെന്ന് ആരോഗ്യസംഘം നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ കോവിഡ് മുക്‌തനായെങ്കിലും പ്രതിരോധശേഷി വീണ്ടെടുക്കാൻ ഇനിയും സമയം എടുക്കുമെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി. അതിനാൽ തന്നെ വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ കുറഞ്ഞത് ഒരു മാസമെങ്കിലും നിരീക്ഷണത്തിൽ തുടരും. ആരോഗ്യനില ഇനിയും മോശമാകാതിരിക്കാൻ കർശനമായും നിരീക്ഷണത്തിൽ തുടരണമെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണിത്.
Read also : രാമക്ഷേത്ര നിര്‍മാണ ഫണ്ട്; ആര്‍എസ്എസ് കബളിപ്പിച്ചെന്ന് എല്‍ദോസ് കുന്നപ്പിള്ളി