ജെറുസലേം: ഫൈസർ വാക്‌സിൻ സ്വീകരിച്ച യുവാക്കളിൽ ചിലർക്ക് മയോകാർഡൈറ്റിസ് (ഹൃദയപേശികളിൽ ഉണ്ടാകുന്ന വീക്കം) റിപ്പോർട് ചെയ്‌തതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം. അതേസമയം സാധാരണ റിപ്പോർട് ചെയ്യുന്നതിനേക്കാൾ അധികമായി വാക്‌സിനെടുത്തവരിൽ മാത്രം മയോകാർഡൈറ്റിസ് കൂടുതലായി റിപ്പോർട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഫൈസർ അധികൃതരുടെ പ്രതികരണം.
2020 ഡിസംബറിനും 2021 മെയ് മാസത്തിനും ഇടയിൽ രാജ്യത്ത് 275 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട് ചെയ്‌തിട്ടുളളതെന്നാണ് ഇസ്രായേലിന്റെ കണ്ടെത്തൽ. വാക്‌സിൻ സ്വീകരിച്ച 50 ലക്ഷം പേരിൽ മന്ത്രാലയം നടത്തിയ പഠനത്തെ അടിസ്‌ഥാനമാക്കിയാണിത്. മൂന്നു വിദഗ്ധ സമിതികളുടേതാണ് പഠനം. 95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും മയോകാർഡൈറ്റിസ് റിപ്പോർട് ചെയ്യപ്പെട്ട രോഗികൾ നാലുദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ ചെലവഴിച്ചിട്ടില്ലെന്നും പഠനം വ്യക്‌തമാക്കുന്നു.
16 മുതൽ 30 വയസുവരെ പ്രായമുളളവരിൽ മയോകാർഡൈറ്റിസ് റിപ്പോർട് ചെയ്യുന്നതും ഫൈസർ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്നും പഠനത്തിൽ പറയുന്നു. 16നും 19നും ഇടയിൽ പ്രായമുളളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കൂടാതെ മയോകാർഡൈറ്റിസിന് എംആർഎൻഎ വാക്‌സിനുമായി ബന്ധമുണ്ടാകാനുളള സാധ്യതയെ കുറിച്ച് പഠനം നടത്തണമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഉപദേശസംഘം കഴിഞ്ഞമാസം ശുപാർശ ചെയ്‌തിരുന്നു.
അതേസമയം ഇസ്രായേൽ പഠനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സാധാരണ റിപ്പോർട് ചെയ്യുന്നതിനേക്കാൾ അധികമായി വാക്‌സിനെടുത്തവരിൽ മാത്രം മയോകാർഡൈറ്റിസ് കൂടുതലായി റിപ്പോർട് ചെയ്യുന്നില്ലെന്നും ഫൈസർ പ്രതികരിച്ചു. മയോകാർഡൈറ്റിസിന് വാക്‌സിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫൈസർ വിശദീകരിച്ചു. പ്രതികൂല സംഭവങ്ങൾ സമഗ്രമായി അവലോകനം ചെയ്യുമെന്നും ഇസ്രായേൽ മന്ത്രാലയത്തിന്റെ വാക്‌സിൻ സുരക്ഷാ വകുപ്പുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ഫൈസർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: ‘മോദി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെ’; രാകേഷ് ടിക്കായത്ത്